ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും ചരിത്രമല്ലെന്ന് നമുക്കെല്ലാപേര്‍ക്കും അറിയാം. ഒരു പ്രത്യേക സാമൂഹ്യ ഘടനയ്ക്കുള്ളില്‍ രൂപപ്പെടുന്ന പുരാവൃത്തങ്ങളും ഐതിഹ്യങ്ങളുമൊക്കെ യഥാര്‍ഥ ചരിത്രത്തെ മൂടിവച്ചുകൊണ്ടാണ് കാലങ്ങളോളം പ്രചരിപ്പിക്കപ്പെടുന്നത്. ഇത് തിരിച്ചറിഞ്ഞതുകൊണ്ട് പരശുരാമന്‍ മഴുവെറിഞ്ഞപ്പോഴാണ് കേരളം രൂപപ്പെട്ടതെന്ന് ഒരു വിഭാഗം ആള്‍ക്കാര്‍ പറഞ്ഞപ്പോള്‍ അത് യാഥാര്‍ഥ്യമല്ല എന്ന് നമുക്ക് വിളിച്ചുപറയാന്‍ കഴിഞ്ഞു. പക്ഷെ ബാബ്‌റി മസ്ജിദ് ഇരിക്കുന്ന സ്ഥലത്താണ് വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ വസിച്ചിരുന്നത് എന്ന് ഇന്ന് പറയുമ്പോള്‍ അത് യാഥാര്‍ഥ്യമല്ലെന്ന് നമുക്ക് പറയാന്‍ കഴിയുന്നില്ല. കാരണം നമ്മുടെ യഥാര്‍ഥ ചരിത്രത്തെ മൂടിവച്ചുകൊണ്ട് കപടമായ കഥകള്‍ നമ്മുടെ പൊതുസമൂഹത്തില്‍ ചരിത്രമായി സ്വീകരിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. പുരാവൃത്തങ്ങളേയും ഐതിഹ്യങ്ങളേയും ഇഴപിരിച്ചെടുത്തുകൊണ്ടാണ് പൊതുസമൂഹത്തിന്റെ ചരിത്രങ്ങള്‍ നിര്‍മിച്ചതെങ്കില്‍ ഇപ്പോള്‍ ചരിത്ര വസ്തുതകളെ ഇല്ലാതാക്കി ജീവിതത്തെ പുരാവൃത്തങ്ങള്‍ക്കുള്ളിലേക്ക് സ്വാംശീകരിക്കുകയും ചരിത്രത്തെ കഥകളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. അങ്ങനെവരുമ്പോള്‍ ദൈവം യാഥാര്‍ഥ്യമായും പൂജകള്‍ ദിനചര്യകളായും മാറുന്ന സ്ഥല- കാലം രൂപപ്പെടും. അപ്പോള്‍ നമ്മളും നമ്മുടെ കന്നുകാലികളും നയിക്കപ്പെടുന്നത് അതിഭൗതികമായ തലത്തിലേക്കായിരിക്കും. 'വിശ്വഗോഗ്രാമയാത്രകള്‍' നമ്മുടെ പശുക്കളെ കവര്‍ന്നെടുക്കുന്നതുപോലെ, 'വിനായകചതുര്‍ഥി' നമ്മെയെല്ലാം കടല്‍ക്കരയില്‍ എത്തിക്കുന്നതുപോലെ. നമ്മുടെ കണ്‍മുന്നില്‍നിന്ന് ജീവിതത്തെ കവര്‍ന്നെടുക്കുന്നത് ഇന്ന് നമുക്ക് കാണാനാവുന്നില്ല. കാരണം നമ്മുടെ കലകളും സാഹിത്യവും സിനിമയുമൊക്കെത്തന്നെ നമ്മുടെ കാഴ്ചയെ കവര്‍ന്നെടുക്കുന്നു. ഇത് ഒട്ടും യാദൃശ്ചികമല്ല. കൃത്യമായി എഴുതി തയ്യാറാക്കിയ പദ്ധതിയാണ്. ഇത് ഇവിടെ മാത്രം സംഭവിക്കുന്ന ഒന്നല്ല; മറിച്ച് ലോകത്താകമാനം സംഭവിക്കുന്നതാണെന്ന് ഇറാനിയന്‍ സംവിധായകനായ അബ്ബാസ് കൈരോസ്തമിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഷിറിന്‍' വിളിച്ചുപറയുന്നു.
സിനിമയ്ക്കുള്ളില്‍ സിനിമയെ തിരുകിക്കയറ്റി സിനിമ എന്ന കലാരൂപത്തിന്റെ സാമൂഹ്യപരിസരത്തെ ഇല്ലാതാക്കുന്ന 'അതിസിനിമ' സങ്കല്‍പമാണ് 'ഷിറിന്‍' മുന്നോട്ടുവയ്ക്കുന്നത്. സിനിമ കാണുന്ന ഏതാനും സ്ത്രീകളുടെ മുഖമാണ് 'ഷിറിന്‍' എന്ന സിനിമയിലാകെ നിറഞ്ഞുനില്‍ക്കുന്നത്. അവര്‍ കാണുന്ന സിനിമയാവട്ടേ പേര്‍ഷ്യന്‍ പുരാവൃത്തത്തിലെ കഥാപാത്രങ്ങളായ ഖുസ്രുവിന്റെയും ഷിറിന്റെയും പ്രണയമാണ് വിഷയമാക്കുന്നത്. ഈ കഥയെ സ്വീകരിക്കുന്ന പ്രേക്ഷകരുടെ ഭാവങ്ങളെ സൂക്ഷ്മമായി ദൃശ്യമാക്കുകയാണ് 'ഷിറിന്‍'. ഇവരുടെ സൂക്ഷ്മ ഭാവങ്ങളിലൂടെ മാത്രമാണ് 'ഷിറിന്‍' എന്ന സിനിമയ്ക്കുള്ളിലെ സിനിമയെക്കുറിച്ച് നമ്മള്‍ അറിയുന്നത്. ഇത് സിനിമ കണ്ട ഒരാളുടെ അനുഭവം അറിഞ്ഞ് സിനിമയെ അറിയുന്നതുപോലെയാണ്. അതായത് നേരിട്ട് അറിയാനാകാത്ത വിധം വസ്തുതകള്‍ നമ്മില്‍ നിന്ന് അകന്നുപോകുന്ന അവസ്ഥ. സിനിമാസ്വാദനത്തിന്റെ കീഴ്‌വഴക്കങ്ങളെ പൊളിച്ചെറിഞ്ഞ് ചലച്ചിത്രത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നു എന്ന വ്യാജേന, സാമൂഹ്യപരിസരത്ത് രൂപപ്പെടുന്ന ആശധാരകളെ നമ്മില്‍ നിന്ന് അടര്‍ത്തിമാറ്റി, അറിവുകള്‍ പരോക്ഷമായി മാത്രം വിനിമയം ചെയ്യപ്പെടുന്ന സാഹചര്യമൊരുക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പട്ടിണികിടക്കുന്നവരെക്കുറിച്ച് പറയുന്നവരുടെ വാക്കുകള്‍ കേട്ടുവേണം വിശപ്പിനെക്കുറിച്ച് അറിയേണ്ടതെന്നും നമ്മടെ സുരക്ഷിതത്വത്തെക്കുറിച്ച് ബോധ്യമാകണമെങ്കില്‍ മറ്റൊരാള്‍ പറയണമെന്നുമുള്ള ആശയമാണ് സിനിമ വിനിമയം ചെയ്യുന്നത്. അപ്പോള്‍ നമ്മുടെ ജീവിതം, കല, ചരിത്രം, സിനിമ, തുടങ്ങിയവയൊക്കെ പൊതുസമൂഹത്തില്‍നിന്ന് അകന്ന് നമുക്ക് അപ്രാപ്യമായ സ്ഥലത്തിലേക്ക് അടര്‍ത്തിമാറ്റപ്പെടുന്നു.
'ഷിറിന്‍' എന്ന സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ ഭാവത്തിലൂടെ നമ്മള്‍ സ്വീകരിക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലെ പുരാവൃത്തമാണ്. കാമുകനെത്തേടി സ്വന്തം രാജ്യമായ അര്‍മേനിയയെ വെടിഞ്ഞ് പുറപ്പെട്ട ഷിറിന്‍ എന്ന പെണ്‍കുട്ടിക്ക് തന്റെ കാമുകനായ ഖുസ്രുവിനെ നഷ്ടപ്പെടുകയും, ഖുസ്രു മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചുവെന്ന് അറിഞ്ഞശേഷവും അയാളോടുള്ള പ്രണയം കാത്തുവച്ച് പതിവ്രതയായി ജീവിതം കഴിക്കുന്ന ഷിറിനെയുമാണ്. അങ്ങനെ പാതിവ്രത്യം മഹത്തരമായ ഒന്നായി നമുക്കുമുന്നില്‍ തിരിച്ചുവരുന്നു. അപ്പോള്‍ പാതിവൃത്യത്തിനുപിന്നിലെ ചൂഷണത്തെ എതിര്‍ത്ത് തോല്‍പിച്ച നമ്മുടെ പൊതുസമൂഹത്തില്‍ സ്ത്രീകള്‍ പതിവ്രതകളായി അസാധാരണത്വത്തിലേക്ക് നടന്നുകയറുന്നത് കാണേണ്ടിവരുന്നു. സ്ത്രീകള്‍ക്കുള്ളില്‍ രൂപപ്പെടുന്ന സാധാരണ/ അസാധാരണ ഇരട്ടത്തം പോലെ വേറിട്ട് നില്‍ക്കുന്നതാണ് ഷിറിന്‍ എന്ന സിനിമയിലെ ആഖ്യാനവും. ശബ്ദം/ ദൃശ്യം എന്നീ വിഭജനത്തില്‍നിന്നുകൊണ്ടാണ് സിനിമ നിര്‍മിക്കപ്പെടുന്നത്. 'ഷിറിന്‍' എന്ന സിനിമയിലൂടെ നമ്മള്‍ അറിയുന്നത് പൂരാവൃത്തസംബന്ധിയായ കഥയും അതിലെ സംഭാഷണങ്ങളുമാണ്. ഈ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ കാണുന്നതോ, സിനിമയെ വിവിധ തരത്തില്‍ സ്വീകരിക്കുന്ന പ്രേക്ഷകരെയും. ഷിറിന്‍- ഖുസ്രു കമിതാക്കളുടെ ദൃശ്യം നമുക്കുമുന്നില്‍ മറച്ചുപിടിക്കപ്പെടുകയും ശബ്ദം മേല്‍ സ്ഥാനം നേടുകയും ചെയ്യുന്നു. ഇവിടെ ശബ്ദവും ദൃശ്യവും വേറിട്ടുനില്‍ക്കുന്നത് ശരീരവും ആത്മാവും വേറിട്ടുനില്‍ക്കുന്നതുപോലെ, മേലാളനും കീഴാളനും വേറിട്ട് നില്‍ക്കുന്നതുപോലെ വിവേചനപരമാണെന്ന് പറയാന്‍ സിനിമ കണ്ടിറങ്ങുന്ന നമുക്ക് കഴിയുന്നില്ല. കാരണം നമ്മള്‍ നടക്കുന്ന വഴി മറ്റാരോ തയ്യാറാക്കിയിട്ടതാണ്.
No comments:
Post a Comment