Monday 15 March, 2010

സിനിമയിലെ അദൃശ്യഘടകങ്ങള്‍

നമുക്ക്‌ ധാരാളം വരുമാനം നേടിത്തരുന്ന ഒരു സ്ഥലമാണ്‌ ഐ ടി പാര്‍ക്കുകള്‍ എന്ന പ്രചാരണം സത്യത്തില്‍ ഒരു മായിക സ്വപ്‌നമാണെന്ന്‌ നമ്മള്‍ തിരിച്ചറിയുന്നത്‌, ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴില്‍ നഷ്‌ടപ്പെടുകയും നമ്മള്‍ ഐ ടി പാര്‍ക്കുകളുടെ പടിക്ക്‌ പുറത്താവുകയും ചെയ്യുമ്പോഴാണ്‌. തൊഴിലില്ലായ്‌മയും പട്ടിണിയുമൊക്കെയുള്ള യഥാര്‍ത്ഥ ലോകത്തിനുള്ളില്‍ മായികമായ മറ്റൊരു ലോകം നമ്മെ മോഹിപ്പിക്കുന്നത്‌ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിക്കുന്ന സ്വപ്‌നാത്മക ലോകത്തെ അവതരിപ്പിച്ചുകൊണ്ടാണ്‌. ഇതിനെ അതിയാഥാര്‍ത്ഥ്യമെന്നാണ്‌ (ഹൈപ്പര്‍ റിയാലിറ്റി) ബോദ്രിലാര്‍ദ്‌ നിര്‍വചിച്ചത്‌. മിഥ്യയേയും യാഥാര്‍ത്ഥ്യത്തേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.

ഏതാണ്ട്‌ ഇരുപത്‌ വര്‍ഷം മുമ്പ്‌ ഡിസ്‌നിലാന്‍ഡ്‌ എന്ന സ്ഥലത്തെ ചുറ്റിപ്പറ്റിയാണ്‌ ഈയൊരു സങ്കല്‍പ്പനത്തെ ബോദ്രിലാര്‍ദ്‌ അവതരിപ്പിക്കുന്നത്‌. ഡിസ്‌നിലാന്‍ഡ്‌ എന്ന സാങ്കല്‍പ്പിക ലോകം ജനതയെ ആകര്‍ഷിക്കുകയും ആ സ്ഥലരാശിക്കുള്ളില്‍ അവരെ ഭാവനാസൃഷ്‌ടിയായി അവതരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ജനത്തെ തനിക്ക്‌ ചുറ്റുമുള്ളതാണ്‌ യഥാര്‍ത്ഥ ലോകം എന്ന്‌ വിശ്വസിപ്പിക്കുന്നു എന്ന്‌ ബോദ്രിലാര്‍ദ്‌ പറയുന്നുണ്ട്‌.

അതായത്‌ ഒരു സിനിമാശാലയില്‍ എന്നപോലെ നമ്മള്‍ ടിക്കറ്റെടുത്ത്‌ ക്യൂ നില്‍ക്കുകയും ഈ സാങ്കല്‍പ്പിക ലോകത്തിനുള്ളില്‍ കടന്നുകൂടുകയും ചെയ്യുന്നു. പൂര്‍ണമായും ഇതിനുള്ളില്‍ കടന്നാല്‍ ബാഹ്യസമൂഹവുമായുള്ള ബന്ധം ഇല്ലാതാവുന്നു. അങ്ങനെ സാങ്കല്‍പ്പികമായ ലോകത്തിനകത്ത്‌ നമ്മുടെ സഹജവും ഊഷ്‌മളവുമായ സ്‌നേഹ സാഹോദര്യങ്ങള്‍ മായാജാലമായിത്തീരുകയും ചെയ്യുന്നു. അങ്ങനെ ഒരു സമൂഹത്തെ മുഴുവന്‍ മായക്കാഴ്‌ചകളുടെ സ്ഥലമാക്കി മാറ്റുകയും നന്മയും സ്‌നേഹവും സാഹോദര്യവുമെല്ലാം മായാജാലങ്ങളായിത്തീരുകയും ചെയ്യുന്നത്‌ നമ്മള്‍ അറിയുന്നു. നമ്മെ ഇതിലേക്ക്‌ കൊണ്ടെത്തിച്ചത്‌ അതിയാഥാര്‍ത്ഥ്യത്തിന്റെ വഴിയിലൂടെയാണ്‌ എന്നുള്ളതാണ്‌ പ്രധാനം.

വെള്ളിത്തിരയില്‍ പട്ടാളവേഷം അഭിനയിച്ച നടന്‍ (മോഹന്‍ലാല്‍) യഥാര്‍ത്ഥ സൈനികനായി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്‌ അങ്ങനെയാണ്‌ (ലഫ്‌: കേണല്‍ മോഹന്‍ലാല്‍). നാട്യമേത്‌ യാഥാര്‍ത്ഥ്യമേത്‌ എന്ന്‌ തിരിച്ചറിയാനാവാതെ നമ്മള്‍ വിഷമിക്കുന്നു. ഇവിടെ നാട്യം എന്നത്‌ പരമപ്രധാനമായ ഒരു യോഗ്യതയാണ്‌ എന്നുവരുന്നു. യുദ്ധം വേണ്ടെന്ന്‌ ആഗ്രഹിക്കുന്ന ജനതയെ യുദ്ധംചെയ്യാന്‍ സ്വാഗതംചെയ്യുന്നു. യുദ്ധം ഒരു നാട്യവും ദേശീയത എന്നത്‌ മറ്റൊരു നാട്യവുമാകുന്നു.

No comments:

Post a Comment